Monday 22 June 2015

 പ്രായത്തെ തോല്‍പ്പിച്ച പഠനാനുഭവങ്ങളുമായി ജാനകിയമ്മ 


അറുപത്തിയേഴാം വയസില്‍ നാലാം തരം തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആവേശവുമായി വായന വാരാഘോഷത്തിനെത്തിയ ജാനകിയമ്മ കുട്ടികള്‍ക്കിടയില്‍ താരമായി. കര്‍ഷക തൊഴിലാളിയായ മാണിയാട്ടെ വി.ജാനകിയാണ് പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ എത്തിയത്. അക്ഷരം പിഴക്കാതെ പുസ്തകം വായിച്ചും, നാട്ടിപ്പാട്ടുകള്‍ പാടിയും അവര്‍ കുട്ടികളെ വിസ്മയിപ്പിച്ചു. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാന്‍ സാധിച്ചില്ല.പഠിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സാക്ഷരത പ്രേരക് ആര്‍. പി. ബീന നാലാംതരം തുല്യതാ പരീക്ഷയെ കുറിച്ച് പറഞ്ഞത്. പുസ്തകങ്ങളും തന്നു. രാവിലെ മുതല്‍ ഉച്ചവരെ പാടത്ത് കൃഷിപ്പണിക്ക് പോകും. വീട്ടിലെ ജോലികളും കഴിഞ്ഞായിരുന്നു പഠനം. അങ്ങനെ നീലേശ്വരം ബ്ലോക്ക് പരിധിയില്‍ തന്നെ മികച്ച വിജയം നേടിയ ഒരാളായി മാറി. ജാനകിയമ്മ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കുട്ടികളിലും സംശയം നിറഞ്ഞു. എതായിരുന്നു പഠിക്കാന്‍ ഏറ്റവും വിഷമമുള്ള വിഷയം എന്നായി കുട്ടികള്‍. ഇംഗ്ലീഷ് എന്നായിരുന്നു മറുപടി. ഇനി ഏതായാലും ഏഴാംതരം തുല്യത പരീക്ഷ കൂടി എഴുതണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. ജാനകിയമ്മയെ സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പൊന്നാടയണിയിച്ചു. പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത,  കെ.വിനയചന്ദ്രന്‍, എം.ടി പി ശ്യാമില,ടി റജിന,പ്രജിത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.   വായന വാരാചരണ ഭാഗമായി വിദ്യാലയത്തില്‍   പുസ്തക പ്രദര്‍ശനം, ക്വിസ്,വായന മത്സരം എന്നിവയും സംഘടിപ്പിച്ചു 

No comments:

Post a Comment